ഏതാണ്ട് ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് ഞങ്ങൾ (ബാദുഷ ഫൈസൽ & സഅദ് കെ സലാം) കോഴിക്കോട് നിന്നും രാമേശ്വരത്തേക്കുള്ള യാത്ര തുടങ്ങിയത്. വളരെ മനോഹരമായ യാത്രയായിരുന്നു. കോഴിക്കോട് നിന്നും രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിനില്ല. അതുകൊണ്ട് കോഴിക്കോട് നിന്ന് പാലക്കാട്ടേക്കും പാലക്കാട് നിന്ന് മധുരയിലേക്കും മധുരയിൽ നിന്ന് രാമേശ്വരത്തേക്കുമാണ് ട്രെയിൻ കയറിയത്. മധുരയിൽ നിന്ന് ഞങ്ങൾ പ്രഭാതഷണവും ഉച്ചഭക്ഷണവും കഴിച്ചു. വളരെ രസകരമായ കുറേ അനുഭവങ്ങൾ യാത്രയിൽ നിന്ന് ലഭിച്ചു. അതിൽ പ്രധാനപ്പെട്ടതാണ് പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ യാത്ര. അങ്ങനെ ഞങ്ങൾ ഏതാണ്ട് ഇന്ന് വൈകിട്ട് നാല് മണിയോടെ രാമേശ്വരത്തെത്തി. അവിടെ നിന്നും ധനുഷ്കോടിയിലേക്ക് പോയി. ഏകദേശം 18 കിലോമീറ്ററാണ് രാമേശ്വരത്ത് നിന്നും ധനുഷ്കോടിയിലേക്കുള്ളത്. ധനുഷ്കോടി മുനമ്പിൽ അതിമനോഹരമായ ദൃശ്യഭംഗി കാണാൻ സാധിച്ചു. പക്ഷേ ഒരു കാര്യം പറയട്ടെ, തമിഴ്നാട് ഗവൺമെന്റ് വളരെ കർശനമാക്കിയ നിയമമാണ് ആറു മണിയോടുകൂടി എല്ലാവരും ധനുഷ്കോടി മുനമ്പിൽ നിന്ന് തിരികെ പോകണം എന്നത്. അഞ്ചുമണിയോടുകൂടി ഞങ്ങൾ അവിടെയെത്തി. പോലീസുകാരും മറൈൻ റസ്ക്യൂ ഉദ്യോഗസ്ഥരും ആളുകളെ ഒഴിപ്പിക്കാനുള്ള തിരക്കിലായിരുന്നു. പലസ്ഥലങ്ങളിലും "ഇവിടെ കുളിക്കാൻ ഇറങ്ങരുത്" എന്ന ബോർഡുകൾ നമുക്ക് കാണാൻ സാധ്യമാകും. ഈ ഭാഗങ്ങളിൽ എപ്പോൾ വേണമെങ്കിലും കടൽ പ്രക്ഷുബ്ധമുണ്ടാവാൻ സാധ്യതയുള്ള മേഖലയാണ് എന്ന് ഉദ്യോഗസ്ഥനോട് അന്വേഷിച്ചപ്പോൾ മനസ്സിലായി. തുടർന്ന് അവിടെ നിന്നും ബസ്സിൽ കയറി രാമേശ്വരം ബീച്ചിലെത്തി. അവിടെ രാമേശ്വരം ശിവ ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു. രാത്രി ഭക്ഷണം ബിസ്മി ഹോട്ടലിൽ നിന്നായിരുന്നു. നല്ല ഇറച്ചി ചോറ് (കോഴി). വിശപ്പിന്റെ കാഠിന്യം കൊണ്ടായിരിക്കണം ഭക്ഷണം നല്ല രുചിയുള്ളതായി അനുഭവപ്പെട്ടു. അവസാനം രാമേശ്വരം റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള വി.പി ലോഡ്ജിൽ റൂം എടുത്തു. വളരെ കുറഞ്ഞ നിരക്കിൽ ഞങ്ങൾക്ക് റൂം ലഭിച്ചു. പല തരത്തിലുള്ള റൂമുകൾ കണ്ടതിന് ശേഷം അവസാനമാണ് ഇത് തിരഞ്ഞെടുത്തത്. രാത്രി 10 മണിയോടെ ഞങ്ങൾ റൂമിൽ എത്തുകയും 11 മണിയോടെ ഉറങ്ങുകയും ചെയ്തു.
